കൊല്ലം: ടൂറിസം, സാംസ്കാരികം, വനം, വനിതാ ശിശുക്ഷേമം കൊല്ലത്തിന്റെ വികസന പ്രതീക്ഷകള്നല്കി കൊല്ലത്തിന് കിട്ടി മൂന്നു മന്ത്രിമാരും മികച്ച വകുപ്പുകളും. ചുമന്ന കോട്ട തകര്‍ത്ത് യുഡിഎഫിനു നല്കിയ മികച്ച നേട്ടമാണ് മൂന്നു മന്ത്രിമാര്‍ക്കും മികച്ച വകുപ്പുകളുമായി ഭരണത്തിലേക്ക്.
20 വര്‍ഷത്തിനു ശേഷമാണ് കൊല്ലത്തിനു കോണ്‍ഗ്രസ് മന്ത്രിമാരുണ്ടാകുന്നത്. മുന്വര്ഷങ്ങളില്ലെല്ലാം കൂടി വന്നാല്‍ രണ്ട് എംഎല്‍എമാരെ മാത്രം സംഭാവന ചെയ്ത യുഡിഎഫ് ഇക്കുറി എട്ട് എംഎല്‍എമാരെയാണ് സംഭവന ചെയ്തത്.
കൊല്ലം ജയിച്ചാല്‍ കേരളത്തിന്റെ അധികാരം പിടിക്കുമെന്ന പാഴ്ചൊല്ല് അന്വര്‍ഥമാക്കി ഇക്കുറി കൊല്ലം പിടിച്ചു.
അതുകൊണ്ട് തന്നെ രണ്ടു കോണ്‍ഗ്രസ് മന്ത്രിമാരെയാണ് കൊല്ലത്തിനു ലഭിച്ചത്. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ കൂടി വന്നതോടെ മൂന്നു മന്ത്രിമാരായി. കുണ്ടറയില്‍നിന്നും ജയിച്ച കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ്, കൊല്ലത്തുനിന്നും അട്ടിമറി വിജയം നേടിയ ബിന്ദു കൃഷ്ണ എന്നിവരും മന്ത്രിമാരാണ്. ടൂറിസം വകുപ്പ് പി.സി.വിഷ്ണുനാഥും വനിത- ശിശുക്ഷേമം വകുപ്പ് ബിന്ദുകൃഷ്ണയും വനം വകുപ്പ് ഷിബുബേബി ജോണും കൈകാര്യം ചെയ്യുമ്പോള്‍ കൊല്ലത്തിനു പ്രതീക്ഷകളേറെയാണ്.
ഒരു കാലത്ത് സാംസ്കാരിക കേരളത്തിന്റെ തലസ്ഥാനമായിരുന്ന കൊല്ലത്തെ പഴയ പ്രൗഢിയിലേക്ക് തിരികെ െകാണ്ടു വരണം. കടലും കായലും നദികളും കുന്നുകളും വനവുമെല്ലാം ഉള്ള ജില്ലയില്‍ പ്രത്യേക ടൂറിസം പദ്ധതികളും ഏഴുത്തും വായനയും നാടകവും കഥയും കഥാപ്രസംഗവും തഴച്ചു വളര്‍ന്ന മണ്ണായ കൊല്ലത്ത് സാസ്കാരിക പൈതൃകം വീണ്ടെടുക്കാന്‍ ജില്ലയില്‍ സാംസ്കാരിക മന്ത്രി വഴി സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ല.
രാഷ്്ട്രീയം നോക്കാതെ ജില്ലയിലെ വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള പദ്ധതികള്‍ ജില്ലയ്ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൊല്ലം ജനത.
കൊല്ലത്തെ ഒരിക്കല്‍ കണ്ടാല്‍ മറ്റൊരിടത്തും ജീവിക്കാന്‍ തോന്നില്ല എന്ന പഴഞ്ചൊല്ലാണ് കൊല്ലത്തിന്റെ ജനപ്രീതി സ്ഥാപിതമാക്കിയത്. കൊല്ലം ഒരു പ്രധാന വാണിജ്യ, വ്യാവസായിക, വ്യാപാര കേന്ദ്രവും കേരളത്തിലെ കായലുകളിലേക്കുള്ള കവാടവുമാണ്.
ടൂറിസവും തൊഴിലും വനിത-ശിശുക്ഷേമവും കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ കൊല്ലത്തിനുള്ളപ്പോള് ഏറെ പ്രതീക്ഷയോടാണ് കാണുന്നത്.
ടൂറിസം
പി.സി. വിഷ്ണുനാഥിന്റെ മന്ത്രിപദത്തിലൂടെ ടൂറിസം മേഖലയ്ക്കൊരു കുതിപ്പാണ് കൊല്ലം പ്രതീക്ഷിക്കുന്നത്. ടൂറിസം മേഖലയില്‍ കൊല്ലത്തിനു അനന്ത സാധ്യതകളുണ്ട്. ടൂറിസം സര്‍ക്യൂട്ട് സൃഷ്ടിച്ചു ഒരു പ്രോജക്ട് തീര്‍ത്താല്‍ ടൂറിസ്റ്റുകളെ കൊല്ലത്തിനു സ്വന്തമാക്കാന്‍ കഴിയും.
കൊല്ലം ബീച്ച്, തിരുമുല്ലവാരം ബീച്ച്, കൊല്ലത്തെ പാര്‍ക്ക്, തങ്കശേരി വിളക്കമാടം, ജടായു നേച്ചര്‍ പാര്‍ക്ക്, പാലരുവി വെള്ളച്ചാട്ടം, അഷ്ടമുടി കായല്‍, തടാകം, മണ്‍റോ ദ്വീപ്, ശാസ്താംകോട്ട തടാകം, തെന്മല പാര്‍ക്ക് തുടങ്ങി എല്ലാ വിനോദസഞ്ചാരമേഖലയും ഒരു ചങ്ങലയില്‍ കോര്ത്തെടുത്താല് കൊല്ലം വളരും. ടൂറിസം മേഖലയില്‍ മാത്രമല്ല സാംസ്കാരിക മേഖലയിലും കൊല്ലത്തെകൈ പിടിച്ചു ഉയര്‍ത്തികൊണ്ടു വരേണ്ട ഉത്തരവാദിത്വം മന്ത്രിക്കുണ്ട്. ആകര്‍ഷകമായ കൊല്ലം നഗരത്തിന്റെയും തങ്കശേരി കോട്ടയുടെ പുരാതന അവശിഷ്ടങ്ങളുടെയും അതിമനോഹരമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്നുണ്ട്.
വനം
ജില്ലയിലെ മലയോര മേഖല വന്യജീവി ആക്രമണത്തില്‍ കുരുങ്ങി ജനങ്ങളുടെ ജീവനും കൃഷിക്കും കനത്ത നാശമാണുണ്ടാകുന്നത്.വന്യ ജീവികള്‍ നശിപ്പിച്ച കൃഷികള്‍ക്ക് ഇതുവരെ നഷ്ടപരിഹാരവും ലഭിച്ചില്ല. ജില്ലയില്‍ നിന്നുള്ള പുതിയ വനം വകുപ്പ് മന്ത്രിയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് മലയോര ജനത. മലയോരകർഷകരുടെ വേദന മാറണമെങ്കിൽ പട്ടയത്തിനുള്ള കാത്തിരിപ്പും മാറണം.
വനംവകുപ്പിന്റെ എതിർപ്പുകാരണം പലപ്പോഴും മലയോരകർഷകർക്കു സ്വന്തം ഭൂമിയിൽനിന്നും ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ട്.വനംവകുപ്പിന്റെ ക്രൂരമായ നടപടിമൂലം പലപ്പോഴും പട്ടയമില്ലാത്ത അവസ്ഥയായിരുന്നു. ഇതിനെല്ലാം ഒരു പരിഹാരം കർഷകരും മലയോര ജനതയും ആഗ്രഹിക്കുന്നു.
തീരദേശമേഖലയുമായി ചേര്‍ന്നു ജീവിക്കുന്ന ഷിബു ബേബി ജോണ്‍ മന്ത്രിയാകുമ്പോള്‍ വനം മാത്രമല്ല മത്സ്യബന്ധനമേഖല ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് പച്ചപ്പ് വിരിയുകയാണ്.
വന്യജീവി ആക്രമണത്തിന് പരിഹാരം ഉണ്ടാകുമെന്ന്
ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ ഉള്‍പ്പെടെയുള്ള വന്യ ജീവി ആക്രമണങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും. വന്യജീവി ആക്രമണമുണ്ടായാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ ആരംഭിക്കും. വന്യജീവി വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടു വന്ന് അടിയന്തിര നടപടി സ്വീകരിക്കാന്‍ ഇടപെടും.
വനം വകുപ്പ് കര്‍ഷകര്‍ക്ക് എതിരായിരിക്കില്ല. വനാതിര്‍ത്തിയില്‍ താമസിക്കുന്ന സാധാരണക്കാര്‍ക്ക് എതിരായി ഉണ്ടാകുന്ന സംഭവങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വനിതാ- ശിശുക്ഷേമം
ട്രെയിനിലും പൊതുയിടങ്ങളിലും സ്ത്രീകളും കുട്ടികളും പീഡനമേല്‍ക്കുന്ന കാലത്താണ് സ്ത്രീ പോരാളിയായി പൊതുജനശബ്ദമായി തിളങ്ങുന്ന ബിന്ദുകൃഷ്ണ മന്ത്രിയാകുന്നത്. ഏതു പ്രതിസന്ധികളിലും ഒറ്റയ്ക്കു നിന്നു പോരാടാന്‍ കഴിവുള്ള ബിന്ദുകൃഷ്ണ പരാജയത്തില്‍ നിന്നും അടിപ്പതറാതെ അതിജീവിച്ചു മുന്നോട്ടു പോകുന്ന പോരാളിയാണ്. എത്രയോ പ്രാവശ്യം മത്സരിച്ചു. എത്രയോ പ്രാവശ്യം പരാജയപ്പെട്ടു.
എന്നിട്ടും തളരാതെ ഡിസിസി പ്രസിഡന്റായി, കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യസമിതി അംഗമായി, കൊല്ലത്തുനിന്നും എംഎല്‍എയായി മന്ത്രിയായി വളര്‍ന്നിരിക്കുന്നു.
കഴിഞ്ഞ ദിവസവും കൊല്ലത്തുവച്ചു ട്രെയിനില്‍ കുട്ടിക്കെതിരേ പീഡനമുണ്ടായി. വനിതകള്‍ക്കു വേണ്ടി, ശിശുക്കള്‍ക്കു വേണ്ടി പോരാടാന്‍ പ്രവര്‍ത്തിക്കാന്‍ ബിന്ദു കൃഷ്ണയ്ക്കു സാധിക്കുമെന്നതാണ് സത്രീകള്‍ക്ക് ആശ്വാസം നല്‍കുന്നത്.